ദിവി സൂര്യസഹസ്രസ്യ

ദിവി സൂര്യസഹസ്രസ്യ ഭവേദ്‌യുഗപദുത്ഥിതാ
യദി ദാഃ സദ്യശ്രീ സാ ധ്യാത്‌ ഭാസസ്തസ്യ മഹാത്മനാഃ
(ഭഗവദ്ഗീത തക-12)
ദ്വാപരയുഗത്തില്‍ ധര്‍മാധര്‍മങ്ങള്‍ ഏറ്റുമുട്ടിയ കുരുക്ഷേത്രഭൂമിയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ വിശ്വരൂപം ദര്‍ശിച്ച അര്‍ജുനന്റെ ഭഗവദ്ഗീതയിലെ വരികളാണ്‌ മുകളിലുദ്ധരിച്ചത്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ വിശ്വവിശ്രുതനായ ഒരു ഭൗതികശാസ്ത്രജ്ഞനും ഇതേ വരികള്‍ ഒരവസരത്തില്‍ ഉദ്ധരിക്കുകയുണ്ടായി. 'ആറ്റംബോംബിന്റെ പിതാവ്‌' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന റോബര്‍ട്ട്‌ ഓപ്പന്‍ഹെയ്മര്‍, തന്റെ പരീക്ഷണവിജയമായ ആദ്യത്തെ അണുവിസ്ഫോടനം ദര്‍ശിച്ചയവസരത്തിലാണ്‌ ഭഗവദ്ഗീതയിലെ വിശ്വരൂപദര്‍ശനയോഗത്തിലെ വരികള്‍ അറിയാതെ ഉറക്കെ ഉരുവിട്ടത്‌. ഇന്നലെ കൊല്ലത്തെ ആശ്രാമം മൈതാനത്തെ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രാന്തസാംഘിക്‌ കണ്ടിരുന്നപ്പോള്‍ ദിവിസൂര്യ സഹസ്രസ്യ എന്നാരംഭിക്കുന്ന ഗീതാശ്ലോകം എന്റെ നാവില്‍നിന്നുതിര്‍ന്നുവീണു. യഥാര്‍ത്ഥത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം അതൊരു വിരാട്‌രൂപദര്‍ശനംതന്നെയായിരുന്നു. എനിക്ക്‌ മാത്രമല്ല എന്നെപ്പോലുള്ള ലക്ഷക്കണക്കിന്‌ സ്വയംസേവകര്‍ക്ക്‌ ഒരു വിരാട്‌രൂപദര്‍ശനാനുഭൂതി തന്നെ ഉണ്ടായിരിക്കുമെന്ന്‌ ഉറപ്പാണ്‌. ആര്‍എസ്‌എസ്‌ എന്ന മഹാപ്രസ്ഥാനത്തിന്റെ വിരാട്‌രൂപമാണ്‌ ആശ്രാമത്ത്‌ ഇന്നലെ വൈകിട്ട്‌ ദൃശ്യമായത്‌ എന്ന്‌ പറയുന്നത്‌ സാങ്കേതികമായി ശരിയാവില്ല. അനേകം രൂപങ്ങളും ഭാവങ്ങളും തലങ്ങളും ഉള്ളതാണ്‌ ആര്‍എസ്‌എസ്‌. അതിന്റെ കേരളഘടകത്തിന്റെ പോലും മൊത്തം ശക്തിയുടെ പ്രദര്‍ശനമോ പ്രകടനമോ ആയിരുന്നില്ല കൊല്ലത്ത്‌ കഴിഞ്ഞ സായാഹ്നത്തില്‍. എന്നിട്ടുപോലും എന്നെപ്പോലുള്ളവരില്‍ അതുയര്‍ത്തിയത്‌ വിശ്വരൂപദര്‍ശന അനുഭൂതിതന്നെ ആയിരുന്നു. ആയിരം അര്‍ക്കന്മാര്‍ ഒന്നിച്ചുദിച്ചാല്‍ അനുഭവപ്പെടുന്ന തെളിച്ചവും വെളിച്ചവും ശ്രേയസ്സും ശക്തിയുമൊക്കെ സാംഘിക്കിന്റെ ദൃശ്യങ്ങള്‍ ജന്മഭൂമി വെബ്കാസ്റ്റിലൂടെ കണ്ടിരുന്നപ്പോള്‍ അനുഭവിച്ചുവെന്നതാണ്‌ സത്യം. ഒരുലക്ഷത്തിലേറെ ഗണവേഷധാരികളായ സ്വയംസേവകര്‍ ഒരേ സ്വരത്തില്‍ ഒരേ വികാരത്തില്‍ പതത്വേഷ കായോ നമസ്തേ നമസ്തേ എന്ന്‌ പ്രാര്‍ത്ഥന ചൊല്ലിയപ്പോള്‍ ഏതൊരു രാജ്യസ്നേഹിക്കും രോമാഞ്ചം അനുഭവപ്പെട്ടിരിക്കും. അതേയവസരത്തില്‍ ആ ദൃശ്യങ്ങള്‍ കണ്ട്‌ രാജ്യവിരുദ്ധശക്തികളും വ്യക്തികളും ഞെട്ടിയിരിക്കുമെന്നതും ഉറപ്പ്‌.

ബഹുജനറാലികള്‍ക്കും ശക്തിപ്രകടനങ്ങള്‍ക്കും മഹാസമ്മേളനങ്ങള്‍ക്കും കേരളത്തിന്‌ പഞ്ഞമില്ല. പക്ഷെ മഹാസാംഘിക്‌ അന്യാദൃശവും അനുപമവുമാണെന്ന്‌ ആരും സമ്മതിക്കും. ആര്‍എസ്‌എസിനെ അനുഭവിച്ചറിയാനേ ആവൂ എന്ന പൂജനീയ സര്‍സംഘചാലകിന്റെ അഭിപ്രായം അന്വര്‍ത്ഥമാക്കുന്നതായിരുന്നു അത്‌. ആര്‍എസ്‌എസിനെക്കുറിച്ച്‌ കേട്ടറിവ്‌ മാത്രം ഉള്ളവര്‍ക്ക്‌ കണ്ടറിയാനുള്ള അവസരമായിരുന്നു അത്‌. ആ അവസരം തങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ നിര്‍ഭാഗ്യവശാല്‍ നമ്മുടെ മലയാള ദൃശ്യമാധ്യമങ്ങള്‍ നിഷേധിക്കുകയായിരുന്നു. അതിന്റെ കാരണമെന്തെന്ന്‌ അറിയാന്‍ അധികം അന്വേഷണത്തിന്റെയോ ഗവേഷണത്തിന്റെയോ ആവശ്യമില്ല. ഇത്തിള്‍ക്കണ്ണികളായ ഈര്‍ക്കില്‍പാര്‍ട്ടികളുടെ മൂന്നാംകിട നേതാക്കളുടെപോലും പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും തത്സമയം സംപ്രേഷണം ചെയ്യാന്‍ പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങളാണ്‌ മഹാസാംഘിക്കിനുനേരെ മുഖംതിരിച്ചതെന്ന്‌ മന്ദബുദ്ധികള്‍ക്ക്പോലും മനസിലാവുന്നതാണ്‌. പ്രബുദ്ധരായ മലയാളികള്‍ തിരിച്ചറിയേണ്ടതാണ്‌ ഈ മാധ്യമവിവേചനം. ഭീകരപ്രവര്‍ത്തനത്തിന്‌ തടവിലായയാള്‍ പുറത്തുവന്നപ്പോള്‍ നടത്തിയ പൊതുസമ്മേളനത്തിനുപോലും 'ലൈവ്‌ കവറേജി'നായി ഒബി വാനുകളുമായി ഓടിയെത്താന്‍ മടിയുണ്ടായിരുന്നില്ല.

വിവാദങ്ങള്‍ക്കും വിവാദനായകര്‍ക്കും മാത്രമാണോ വാര്‍ത്താപ്രാധാന്യമെന്ന്‌ സംശയിച്ചുപോവുന്നു. അനുയായികളില്ലാത്ത നേതൃമാന്യന്മാരുടെ 'അനാശാസ്യം'പോലും ആവര്‍ത്തിച്ച്‌ സംപ്രേഷണംചെയ്ത്‌ ആഘോഷിക്കുന്ന രീതിയാണ്‌ നാം കണ്ടിട്ടുള്ളത്‌. ആയിരം സൂര്യന്മാരുടെ തേജസോടെ ആശ്രാമം മൈതാനത്ത്‌ തെളിഞ്ഞ ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനപരിപാടികള്‍ തമസ്കരിക്കുന്നതുവഴി ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ച തടയാമെന്നാണെങ്കില്‍ അവര്‍ക്ക്‌ തെറ്റി.

പ്രചാരണത്തെ ആശ്രയിച്ചും അടിസ്ഥാനപ്പെടുത്തിയും ആയിരുന്നില്ല ആര്‍എസ്‌എസിന്റെ വടവൃക്ഷം പോലുള്ള വളര്‍ച്ച കേരളത്തിലും ഭാരതത്തിലും.  പ്രചാരണതന്ത്രങ്ങളും പ്രചാരണസന്നാഹങ്ങളും ആ പ്രസ്ഥാനത്തിനും അതിന്റെ നേതൃത്വത്തിനും അന്യമാണ്‌, പണ്ടും ഇന്നും.

-- ഹരി എസ.്‌ കര്‍ത്താ  (യഥാര്‍ത്ഥ ലേഖനത്തിലേക്കുള്ള ലിങ്ക്)

ബാട്ലഹൗസില്‍‌‌ നിന്നും‌‌ എം‌‌.എല്‍‌‌.എ യുടെ വീട്ടിലേക്ക്?

മുജാഹിദ് തീവ്രവാദിയെന്ന് സം‌‌ശയിക്കപ്പെടുന്ന ഷം‌‌സാദ് അലാമിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ആര്‍‌‌.ജെ.ഡിയുടെ ഒരു എം‌‌.എല്‍‌‌.എ, ഒരു കോണ്‍‌‌ഗ്രസ് നേതാവ് എന്നിവരെക്കൂടാതെ മും‌‌ബൈയിലെ ഒരു രാഷ്ട്രീയക്കാരനും‌‌, ബാട്ലഹൗസില്‍‌‌ പോലീസും‌‌‌‌ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിനു ശേഷം‌‌ തന്നെ ജാമിയ നഗറില്‍‌‌ നിന്നും‌‌ രക്ഷപ്പെടാന്‍‌‌ സഹായിച്ചു എന്നായിരുന്നു ഷം‌‌സദ് അലാമിന്റെ വെളിപ്പെടുത്തല്‍‌‌. ഏറ്റുമുട്ടലില്‍‌‌ തീവ്രവാദികള്‍‌‌ ഒരു ഇന്‍‌‌സ്‌‌‌‌പെക്ടറെ വധിച്ചിരുന്നു. ഏറ്റുമുട്ടല്‍‌‌ വ്യാജമായിരുന്നുവെന്നും‌‌ പോലീസ് ഇന്‍‌‌സ്പെക്ടറെ മറ്റു പോലീസുകാര്‍‌‌ തന്നെയാണു വെടിവച്ചുകൊന്നതെന്നും‌‌ ചില തീവ്രവാദി അനുകൂല സം‌‌ഘടനകള്‍‌‌ വ്യാപക പ്രചരണം‌‌ നടത്തുകയും‌‌ ചെയ്തിരുന്നു.

ഡല്‍‌‌ഹി പോലീസിന്റെ ചോദ്യം‌‌ ചെയ്യലിനിടയിലാണ് ഷം‌‌സാദിന്റെ ഈ വെളിപ്പെടുത്തല്‍‌‌. പോലീസ്, ഈ വെളിപ്പെടുത്തല്‍‌‌ എത്രത്തോളം‌‌ സത്യമാണ് എന്നന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ഷം‌‌സാദിന്റെ വെളിപ്പെടുത്തല്‍‌‌ പ്രകാരം‌‌ ബാട്ലഹൗസില്‍‌‌ നിന്നും‌‌ രക്ഷപ്പെട്ടതിനു ശേഷം‌‌ നോയ്ഡയിലുള്ള ആര്‍‌‌.ജെ.ഡി എം‌‌‌‌.എല്‍‌‌.എ യുടെ വീട്ടിലാണു തങ്ങിയത്. പോലീസ് അന്വേഷണം‌‌ ഊര്‍‌‌ജ്ജിതമാക്കിയപ്പോള്‍‌‌ ബീഹാറിലെ ഒരു കോണ്‍‌‌ഗ്രസ് നേതാവും‌‌ മും‌‌ബൈയിലെ ഒരു ബിസിനസുകാരനും‌‌ അഭയവും‌‌ സാമ്പത്തിക സഹായവും‌‌ നല്കി.

ഉത്തര്‍‌‌പ്രദേശ് എ.ടി.എസ് അസം‌‌ഗറില്‍‌‌ നിന്നും‌‌‌‌ ഷം‌‌സാദിനെ അറസ്റ്റ് ചെയ്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍‌‌ഹി പോലീസിനു കൈമാറുകയായിരുന്നു.

വെടിവയ്പിനിടയില്‍‌‌ ജുനൈദ് എന്നുകൂടി വിളിക്കപ്പെടുന്ന ആരിഫ് ആയിരുന്നു രക്ഷപ്പെടല്‍‌‌ പദ്ധതി തയ്യാറാക്കിയത് എന്നും ഷം‌‌സദ് വെളിപ്പെടുത്തി. എല്‍‌‌-18 ബട്ല ഹൗസില്‍‌‌ വെടിവയ്പ് ആരം‌‌ഭിച്ചപ്പോള്‍‌‌‌‌ ഷം‌‌സദും‌‌ ആരിഫും‌‌ മറ്റൊരു റൂമിലായിരുന്നു. അല്പം‌‌ മുമ്പ് പോലീസ് മുകളിലേക്ക് കയറിയ അതേ സ്റ്റെയര്‍‌‌കേസിലൂടെയാണ് ഇവര്‍‌‌ രക്ഷപ്പെട്ടത്. താഴേക്കിറങ്ങുമ്പോള്‍‌‌ തങ്ങള്‍‌‌ നിരപരാധികളായ താമസക്കാരാണെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.

അവിടെ നിന്നും‌‌ ഓട്ടോയിലാണു നോയ്ഡയിലെ എം‌‌എല്‍‌‌എയുടെ വീട്ടിലെത്തിയത്. പിന്നീട് അലിഗര്‍‌‌, ലക്നോ വഴി അസം‌‌ഗറില്‍‌‌ എത്തി എന്നു ഷം‌‌സാദ് പറഞ്ഞു.


ഇം‌‌ഗ്ളീഷ് വാര്‍‌‌‌‌ത്ത -->  Cops verifying Batla escapee claim about Cong, RJD leaders

ജ്യോതിബസുവും ഇഎംഎസും സ്വാമി വിവേകാനന്ദനും

ജ്യോതിബസുവും സ്വാമി വിവേകാനന്ദനും ബംഗാളികളാണ്‌. പക്ഷേ, ജ്യോതിബസു സ്വാമി വിവേകാനന്ദന്റെ ആരാധകനായിരുന്നില്ല. അധഃസ്ഥിതര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടി നിലകൊണ്ട വിവേകാനന്ദനോട്‌ ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആത്മീയ ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന്‌ ബസു വ്യക്തമാക്കിയിട്ടുമുണ്ട്‌. ഇപ്പോള്‍ വിവേകാനന്ദന്റെ ചിത്രം വച്ച്‌ ആരാധിക്കുന്നുണ്ടെങ്കിലും ആദ്യകാല കമ്മ്യൂണിസ്റ്റുകാര്‍ക്കെല്ലാം സ്വാമി വിവേകാനന്ദന്‍ ബൂര്‍ഷ്വാ സന്ന്യാസിയായിരുന്നു.

എന്നാല്‍ കന്യാകുമാരിയില്‍ വിവേകാനന്ദസ്മാരകം പണിയാന്‍ സഹായിച്ച ഏക കമ്യൂണിസ്റ്റ്‌ നേതാവ്‌ ജ്യോതിബസുവാണ്‌. വിവേകാനന്ദന്‌ സ്മാരകം എന്ന ആശയത്തെ പാര്‍ട്ടിയിലെ തന്നെ സഹപ്രവര്‍ത്തകര്‍ പുച്ഛിച്ചു തള്ളിയപ്പോഴായിരുന്നു ഭാര്യ മുഖേന പണം പിരിച്ച്‌ ബസു സ്മാരക സമിതിക്ക്‌ നല്‍കിയത്‌. വിവേകാന്ദ ശിലാസ്മാരക കമ്മിറ്റിയുടെ സംഘടനാ സെക്രട്ടറിയും ആര്‍എസ്‌എസിന്റെ സര്‍കാര്യവാഹുമായിരുന്ന ഏകനാഥ റാനഡെ എഴുതിയ 'വിവേകാനന്ദ ശിലാസ്മാരകത്തിന്റെ ഇതിഹാസ'മെന്ന പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരെ ശിലാസ്മാരക സമിതിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി റാനഡെ കല്‍ക്കട്ടയില്‍ പോയി ബസുവിനെ കണ്ടു. 'എനിക്ക്‌ വിവേകാനന്ദനുമായി യാതൊരു ബന്ധവുമില്ല. എന്റെ അയല്‍വാസിയും ഒരു ജ്യോതിബസുവാണ്‌. ആരോ തെറ്റിദ്ധരിപ്പിച്ച്‌ നിങ്ങളെ ഈ വീട്‌ കാട്ടിത്തന്നതാകാം. വിവേകാനന്ദ ശിലാസ്മാരകവും അതുപോലത്തെ കാര്യങ്ങളും എന്റെ മനസ്സില്‍ നിന്നും വളരെ അകലെയാണ്‌. നിങ്ങള്‍ക്ക്‌ ഞാനുമൊത്ത്‌ എന്തെങ്കിലും ചെയ്യാനുണ്ടാകുമെന്ന്‌ ഞാന്‍ വിചാരിക്കുന്നില്ല. എന്റെ അടുത്തുവരാന്‍ കാരണമെന്താണ്‌? എനിക്ക്‌ സ്വാമി വിവേകാനന്ദനോട്‌ ആദരവുണ്ടെന്നും നിങ്ങള്‍ക്ക്‌ ഞാന്‍ എന്തെങ്കിലും സഹായം നല്‍കുമെന്നും നിങ്ങളോട്‌ ആരു പറഞ്ഞു?' എന്നു ചോദിച്ചുകൊണ്ടായിരുന്നു ഏകനാഥ റാനഡയെ ജ്യോതിബസു സ്വീകരിച്ചത്‌.

അധഃസ്ഥിതര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടി നിലകൊള്ളുന്ന താങ്കള്‍ക്ക്‌ അവര്‍ക്കുവേണ്ടിത്തന്നെ നിലകൊണ്ട വിവേകാനന്ദനുമായി ബന്ധമില്ലെന്നും അദ്ദേഹത്തോട്‌ ആദരവില്ലെന്നും ആരെങ്കിലും പറഞ്ഞാല്‍ താന്‍ വിശ്വസിക്കില്ലെന്ന്‌ ഇതിന്‌ റാനഡെ മറുപടി നല്‍കിയപ്പോള്‍ 'അധഃസ്ഥിതര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടി നിലകൊണ്ട വിവേകാനന്ദനോട്‌ ബഹുമാനമുണ്ട്‌. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ആത്മീയ വശവുമായി എനിക്ക്‌ യാതൊരു ബന്ധവുമില്ല' എന്നായിരുന്നു ജ്യോതിബസുവിന്റെ മറുപടി. സംസാരത്തിനിടയില്‍ വിവേകാന്ദന്‌ സ്മാരകം നിര്‍മ്മിക്കുന്നത്‌ ഉചിതമല്ലെ എന്നും അതിനുള്ള സമിതിയില്‍ താങ്കള്‍ക്ക്‌ ഉപാധ്യക്ഷസ്ഥാനം വഹിക്കാമോ എന്നും റാനഡെ ചോദിച്ചു.

'അങ്ങനെ നിങ്ങള്‍ ഒരു സ്മാരകം നിര്‍മ്മിക്കുന്നത്‌ തെറ്റാണെന്നോ അപ്രകാരമൊന്ന്‌ ചെയ്യരുതെന്നോ ഞാന്‍ പറയുന്നില്ല. പക്ഷേ എനിക്ക്‌ എന്തുചെയ്യാന്‍ കഴിയും. ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അംഗമാണ്‌. ഞാന്‍ ഉപാധ്യക്ഷനാകണമെന്ന്‌ നിങ്ങള്‍ പറയുന്നു. പൊതുവേ ഞങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടാറില്ല.' ബസു വ്യക്തമാക്കി.

'താങ്കള്‍ക്കുകൂടി പ്രിയങ്കരമായ ആദര്‍ശങ്ങള്‍ക്കുവേണ്ടിയാണ്‌ വിവേകാനന്ദന്‍ നിലകൊണ്ടതെങ്കില്‍ താങ്കള്‍ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കൂ. എനിക്ക്‌ തിടുക്കമൊന്നുമില്ല. ഞാനടുത്തയാഴ്ച വരാം'- എന്ന്‌ റാനഡെ പറഞ്ഞപ്പോള്‍ 'എന്റെ സഹപ്രവര്‍ത്തകരെ നിങ്ങളെക്കാള്‍ നന്നായി എനിക്കല്ലേ അറിയുക. നിങ്ങളുടെ കമ്മിറ്റിയുടെ ഉപാധ്യക്ഷനാകാന്‍ പാര്‍ട്ടി എന്നെ അനുവദിക്കുമെന്ന്‌ തോന്നുന്നില്ല' എന്നായിരുന്ന ബസുവിന്റെ മറുപടി.

ഒരാഴ്ച കഴിഞ്ഞ്‌ റാനഡെ വീണ്ടും ബസുവിനെ സന്ദര്‍ശിച്ചപ്പോള്‍ 'ഞാന്‍ സഹപ്രവര്‍ത്തകരോട്‌ സംസാരിച്ചു നോക്കി. അവര്‍ ഈ ആശയത്തെ പരിഹസിക്കുകയാണ്‌ ചെയ്തത്‌. അതിനാല്‍ ഉപാധ്യക്ഷനായി സഹകരിക്കാന്‍ സാധിക്കില്ല' എന്ന്‌ ബസു വ്യക്തമാക്കി.

'താങ്കളുടെ ഭാര്യ പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ അവര്‍ക്ക്‌ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാമല്ലോ' എന്ന്‌ റാനഡെ ചോദിച്ചപ്പോള്‍ 'അതിനു കുഴപ്പമില്ല' എന്നു പറഞ്ഞ്‌ ജ്യോതിബസുതന്നെ ഭാര്യ കമലയെ വിളിച്ചു. റാനഡെയുടെ കൈയില്‍ നിന്നും രസീതു പുസ്തകം വാങ്ങിയ കമല പ്രതീക്ഷിച്ചതിലധികം പണം പിരിച്ച്‌ നല്‍കുകയും ചെയ്തു.

പാര്‍ട്ടി നിലപാടിനെ മറികടന്നും വിവേകാനന്ദ സ്മാരകത്തെ സഹായിക്കാന്‍ ജ്യോതിബസു തയ്യാറായെങ്കില്‍ സ്മാരക നിര്‍മ്മാണ പ്രവര്‍ത്തനത്തെ പുച്ഛിക്കുകയായിരുന്നു അന്ന്‌ കേരളാ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്‌.

മന്നത്തു പദ്മനാഭന്‍ അധ്യക്ഷനായിരുന്ന സ്മാര ശിലാസമിതിയുമായി രാജ്യത്തെ ഒട്ടുമിക്ക മുഖ്യമന്ത്രിമാരും സഹകരിക്കുകയും സഹായം നല്‍കുകയും ചെയ്തപ്പോള്‍ കേരളം മാത്രം വിട്ടുനിന്നു. തന്നെ കാണാന്‍ ചെന്ന ഏകനാഥ റാനഡയെ ഒരര്‍ഥത്തില്‍ അപമാനിച്ചു വിടുകയായിരുന്നു അന്ന്‌ ഇഎംഎസ്‌. ഹിന്ദുസമാചാറിന്റെ ലേഖകനും സംസ്കൃത പണ്ഡിതനുമായ കൃഷ്ണശര്‍മ്മയോടൊപ്പമാണ്‌ റാനഡെ ഇഎംഎസിനെ കണ്ടത്‌. രസിക്കാത്ത മട്ടില്‍ ഇരുവരെയും സ്വീകരിച്ച ഇഎംഎസ്‌ റാനഡെ പറഞ്ഞതു മുഴുവന്‍ കേട്ടതല്ലാതെ ഒരക്ഷരം മറുപടി നല്‍കിയില്ല. അവസാനം 'നിങ്ങള്‍ക്ക്‌ പറയാനുള്ളതെല്ലാം പറഞ്ഞില്ലെ.

ശരി' എന്ന്‌ പറഞ്ഞ്‌ ഇഎംഎസ്‌ കസേരയില്‍ നിന്ന്‌ എഴുന്നേറ്റു. ഇത്തരമൊരു മോശമനുഭവം തനിക്കൊരിടത്തുനിന്നുമുണ്ടായിട്ടില്ലെന്ന്‌ റാനഡെ പിന്നീട്‌ സൂചിപ്പിച്ചതായി വിവേകാനന്ദകേന്ദ്രത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ പി.പരമേശ്വരന്‍ ഓര്‍മ്മിക്കുന്നു.

പി ശ്രീകുമാര്‍ ജന്മഭൂമിയില്‍ എഴുതിയ ലേഖനം ..

രണ്ടു കൌതുക വാര്‍ത്തകള്‍

UP യില്‍ പ്രതിമകള്‍ സംരക്ഷിക്കാന്‍ പ്രത്യേക പോലീസ്‌






ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ പ്രതിമകള്‍ സംരക്ഷിക്കാന്‍ പ്രത്യേക പോലീസ്‌ സേന. 2600 കോടി രൂപ ചെലവിട്ട്‌ പ്രതിമകള്‍ നിര്‍മ്മിക്കാനുള്ള മായാവതിയുടെ നീക്കം ഇന്നലെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിദ്യാഭ്യാസം , പൊതു ജനാരോഗ്യം എന്നീ മേഖലകളില്‍ ചെലവിടേണ്ട പണം പ്രതിമകള്‍ക്കായി ചെലവിടെരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ്‌ മായാവതി സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍. പ്രതിമകള്‍ക്കായി ഇതുവരെ 1,500 കോടി രൂപയോളം ചെലവിട്ടുകഴിഞ്ഞു.

ഇന്‍സ്‌പെക്‌ടര്‍ ജനറലിന്റെ റാങ്കുള്ള ഉദ്യോഗസ്‌ഥനാകും പ്രതിമകളുടെ സംരക്ഷസേനയുടെ തലവന്‍. ഐജിയെ സഹായിക്കാന്‍ പോലീസ്‌ സൂപ്രണ്ടിനെയും ഡപ്യൂട്ടി സൂപ്രണ്ടിനേയും നിയമിക്കുമെന്ന്‌ ആഭ്യന്തര സെക്രട്ടറി മഹേഷ്‌ ഗുപ്‌ത അറിയിച്ചു.

ലക്‌നൗവിലെയും നോയിഡയിലെയും അംബേദ്‌കര്‍ സ്‌മാരകങ്ങള്‍, ലക്‌നൗവിലെ കാന്‍ഷിറാം സ്‌മാരകം, കാന്‍ഷിറാം സന്‍സ്‌ക്രിത്‌ സ്‌ഥല്‍, രമാ ഭായി അംബേദ്‌കര്‍ മൈദാന്‍ ബുദ്ധവിഹാര്‍, കാന്‍ഷിറാം ഗ്രീന്‍ എക്കോ ഗാര്‍ഡന്‍ എന്നിവയുടെ സംരക്ഷണമാണ്‌ പുതിയ പോലീസ്‌ സേനയുടെ ലക്ഷ്യം.

ഇതോടെ പ്രതിമാ നിര്‍മാണത്തിനു സംരക്ഷണത്തിനുമുള്ള ചെലവ്‌ 6,000 കോടി രൂപയാകും. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കും.

1,000 പോലീസുകാരെ പുതിയ സേനയിലേക്ക്‌ റിക്രൂട്ട്‌ ചെയ്യും.

പ്രതിമകളുടെ നിര്‍മ്മാണവും സംരക്ഷണവുമായി സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ശൈത്യം മൂലം ഉത്തര്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 430 ആയി. ഉത്തര്‍ പ്രദേശിനേക്കാള്‍ തണുപ്പുകൂടി സംസ്‌ഥാനങ്ങളായ ജമ്മു കാശ്‌മീര്‍, ഹരിയാന, പഞ്ചാബ്‌ , ഹിമാചല്‍ പ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളിലായി ആകെ 30 പേരില്‍ താഴെയാണ്‌ മരിച്ചത്‌ .

വീടുകളുടെയും വസ്‌ത്രങ്ങളുടെയും അപര്യാപ്‌തതയാണ്‌ മരണങ്ങള്‍ക്കു കാരണം.

ഈയിടെ ഇന്റഗ്രേറ്റഡ്‌ ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ പദ്ധതി പ്രകാരം നടത്തിയ പഠനത്തില്‍ പോഷകാഹാര കുറവുള്ള കുട്ടികളുടെ എണ്ണത്തില്‍ ഉത്തര്‍ പ്രദേശിലെ ഘാസിപൂര്‍ മുന്നിലെത്തി. അഞ്ചു വയസില്‍ താഴെയുള്ള 1,63,150 കുട്ടികളില്‍ 5,532 കുട്ടികള്‍ ഇവിടെ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്നു.

എന്നാല്‍ ഇവയൊന്നും പ്രതിമാ നിര്‍മ്മാണത്തിന്‌ തടസമാകുന്നില്ല.




അതിഥിയായി മോഡി; സംസ്‌ഥാനത്തിന്റെ വരുമാനം 23 കോടി





അഹമദാബാദ്‌: ചലച്ചിത്ര താരങ്ങള്‍ മാത്രമല്ല അതിഥി വേഷത്തിലൂടെ പണം സമ്പാദിക്കുന്നത്‌ . മറ്റു മുഖ്യമന്ത്രിമാര്‍ക്കും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഇക്കാര്യത്തില്‍ അനുകരിക്കാം. കാരണം അതിഥിയായി എത്തുന്നതു വഴി മോഡി സംസ്‌ഥാനത്തിനു സമ്പാദിച്ചുകൊടുത്തത്‌ 23 കോടി രൂപയാണ്‌ . കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരുമാനമാണിത്‌ .

അതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മോഡി ഫീസ്‌ ഏര്‍പ്പെടുത്തിട്ടുണ്ട്‌ . ഇങ്ങനെ ലഭിക്കുന്ന വരുമാനം 'കന്യ കലാവാണി നിധി'യിലേക്ക്‌ അദ്ദേഹം സംഭാവന ചെയ്യും. ഗുജറാത്തിലെ പെണ്‍കുട്ടികളുടെ പഠനത്തിനായാണ്‌ നിധി രൂപീകരിച്ചത്‌ .

മോഡിയെ അതിഥിയായി ലഭിക്കാന്‍ പ്രമുഖര്‍ 'ക്യൂ' നില്‍ക്കുകയാണിപ്പോള്‍. ഈ മാസം ഇത്തരം 20 ചടങ്ങുകളാണ്‌ നടത്തത്‌ . അഞ്ചുവര്‍ഷത്തിലേറെ നൂറു പരിപാടികള്‍ക്ക്‌ മോഡി അതിഥിയായി എത്തി.

ചിലര്‍ കന്യ കലാവാണി നിധിയിലേക്ക്‌ പണം സംഭാവന ചെയ്യുമ്പോള്‍ ചിലര്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്‌ പണം നല്‍കുക. 2006 ലാണ്‌ മോഡി 'അതിഥി പദ്ധതി' ആരംഭിച്ചത്‌ .

സന്ദര്‍ശനത്തിനിടെ ലഭിച്ച സമ്മാനങ്ങളും ലേലം ചെയ്‌ത് അദ്ദേഹം പണം കണ്ടെത്തി.








വാര്‍ത്ത‍ ഒന്ന്
വാര്‍ത്ത‍ രണ്ട്

പയ്യന്നൂര്‍ വഴിക്ക്‌ ഇനിയില്ലപ്പാ.

ചാനലിലെ കുട്ടി സക്കറിയയോട്‌: താങ്കള്‍ ഇതിനേക്കാള്‍ ശക്തിയായ ഭാഷയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും കോണ്‍ഗ്രസിലെ നേതാക്കളെയും കുറിച്ച്‌ പറഞ്ഞിട്ടുണ്ടല്ലോ. അവരുടെ ഭാഗത്തുനിന്ന്‌ ഇമ്മട്ടിലായിരുന്നില്ലല്ലോ പ്രതികരണം. സക്കറിയ: അവര്‍ക്ക്‌ വേണമെങ്കില്‍ എന്നെ കൈവെക്കാമായിരുന്നു. അവരാരും അതു ചെയ്തില്ല. ചില ലേഖനങ്ങളും മറ്റും എഴുതിയതല്ലാതെ. അതിനാല്‍ ഇനി അവര്‍ക്കെതിരെയുള്ള എഴുത്തും പ്രസംഗവും തുടരാം. പയ്യന്നൂര്‍ വഴിക്ക്‌ ഇനിയില്ലപ്പാ.


ചാനല്‍: ഇത്‌ അപകടകരമല്ലേ? 


സക്കറിയ: പിന്ന്യോ....

വലിയ മനസ്സുള്ള ചെറിയ മനുഷ്യന്‍

1966 ജനുവരി 11 ന്‌ രാവിലെ ഇന്ത്യന്‍ ജനത ദുഃഖകരമായ ഒരു വാര്‍ത്ത കേട്ടാണ്‌ ഉണര്‍ന്നത്‌. അവരുടെ കൊച്ചുമനുഷ്യന്‍ ശാസ്ത്രിജി താഷ്കെന്റില്‍വച്ച്‌ തലേദിവസം രാത്രി ഹൃദയാഘാതത്താല്‍ അന്തരിച്ചു. അതോടൊപ്പം ഇന്ത്യയും പാക്കിസ്ഥാനും താഷ്കെന്റ്‌ സമാധാനക്കരാര്‍ ഒപ്പിട്ട വാര്‍ത്തയും പുറത്തുവന്നു. ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എസ്‌. രാധാകൃഷ്ണന്‍ ഇന്ത്യന്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്‌ അന്തരിച്ച പ്രധാനമന്ത്രിക്ക്‌ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശിലെ ബനാറസിനടുത്തുള്ള രാംനഗറില്‍ ഒരു സാധാരണ കുടുംബത്തില്‍ 1904 ഒക്ടോബര്‍ 2 ന്‌ ലാല്‍ബഹദൂര്‍ ജനിച്ചു. ലാല്‍ബഹദൂറിന്റെ അച്ഛന്‍ ഒരു സാധാരണ സ്കൂള്‍ അധ്യാപകനായിരുന്നു.

ലാല്‍ബഹദൂര്‍ പിന്നീട്‌ കാശി വിദ്യാപീഠത്തില്‍ ചേര്‍ന്നു. നിസ്സഹകരണ പ്രസ്ഥാനത്തോട്‌ കൂറ്‌ പ്രഖ്യാപിച്ച്‌ സ്കൂളുകളില്‍നിന്നും കോളേജുകളില്‍നിന്നും പുറത്തുവന്ന വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ത്തീകരിക്കുവാന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ തുടങ്ങിയ ഒരു അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. ഗുരുക്കന്മാര്‍ നിസാരരല്ല, ആചാര്യ നരേന്ദ്രദേവ്‌ ആചാര്യ ജെ.ബി. കൃപലാനി, പ്രകാശം, ഡോ. സമ്പൂര്‍ണാനന്ദ മുതലായവര്‍. നാലുവര്‍ഷത്തെ പഠനത്തിനുശേഷം തത്വശാസ്ത്രത്തില്‍ 'ശാസ്ത്രി' ബിരുദം ലാല്‍ ബഹദൂറിന്‌ നല്‍കപ്പെട്ടു. അന്നുമുതല്‍ 'ലാല്‍ ബഹദൂര്‍ ശാസ്ത്രി' എന്നറിയപ്പെട്ടു. പലരും കരുതുന്നതുപോലെ ശാസ്ത്രി കുടുംബപ്പേരോ സ്ഥലപ്പേരോ ജാതിപ്പേരോ അല്ല. കാശി വിദ്യാപീഠം നിയന്ത്രിച്ചിരുന്നത്‌ 'സര്‍വന്റ്സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റി' ആയിരുന്നു. സൊസൈറ്റിയുടെ ആജീവനാന്ത മെമ്പറായിരുന്നു ശാസ്ത്രി. ആജീവനാന്ത മെമ്പര്‍മാര്‍ സൊസൈറ്റിക്കുവേണ്ടി മരണംവരെ ജോലിചെയ്യുവാന്‍ ബാധ്യസ്ഥരാണ്‌.

1942 ല്‍ ക്വിറ്റ്‌ ഇന്ത്യാ മൂവ്മെന്റില്‍ പങ്കെടുത്ത്‌ ജയിലിലായി. തന്റെ ഗുരുഭൂതനായ നെഹ്‌റുവുമായി അടുപ്പത്തിലായി. 1946 ല്‍ തെരഞ്ഞെടുപ്പ്‌ നടന്നപ്പോള്‍ അന്നത്തെ യുണൈറ്റഡ്‌ പ്രോവിന്‍സിന്റെ (ഇന്നത്തെ യുപി) അവിതര്‍ക്കിത കോണ്‍ഗ്രസ്‌ നേതാവായ ജി.വി. പാന്ത്‌ ശാസ്ത്രിയെ തന്റെ പാര്‍ലമെന്റ്‌ സെക്രട്ടറിയായി നിയമിച്ചു. പിന്നീട്‌ മുഖ്യമന്ത്രിയായ പാന്ത്‌ ശാസ്ത്രിയെ കാബിനറ്റ്‌ മന്ത്രിയായി തെരഞ്ഞെടുത്തു. പിന്നീട്‌ ശാസ്ത്രി യുപി ആഭ്യന്തരമന്ത്രിയായി. മികവുകള്‍ തെളിയിച്ച ശാസ്ത്രിയെ നെഹ്‌റു ദല്‍ഹിയിലേക്ക്‌ വിളിച്ച്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 1952 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ യഥാര്‍ത്ഥത്തില്‍ നയിച്ചത്‌ ശാസ്ത്രിയായിരുന്നു. കോണ്‍ഗ്രസ്‌ നേതൃത്വം നിര്‍ബന്ധിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ ശാസ്ത്രി മത്സരിച്ചില്ല. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ശാസ്ത്രി രാജ്യസഭാ മെമ്പറായി. കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേയും ഗതാഗതവകുപ്പും ശാസ്ത്രിക്ക്‌ ലഭിച്ചു. താഴെക്കിടയില്‍നിന്നും വളര്‍ന്നുവന്ന ശാസ്ത്രി റെയില്‍വേയില്‍ വരുത്തിയ മാറ്റങ്ങള്‍ അത്ഭുതാവഹമായിരുന്നു. താഴ്‌ന്ന ക്ലാസുകളില്‍ ടോയ്‌ലറ്റ്‌ സൗകര്യങ്ങള്‍, ഇലക്ട്രിക്‌ ഫാന്‍ എന്നിവ ശാസ്ത്രിയുടെ സംഭാവനകളാണ്‌. താഴ്‌ന്ന ക്ലാസുകളില്‍ താലിഭക്ഷണം കൊണ്ടുവന്നതും ശാസ്ത്രിതന്നെ.

സാധാരണക്കാരില്‍ സാധാരണക്കാരനായ ശാസ്ത്രി മന്ത്രിക്കവകാശപ്പെട്ട സ്പെഷ്യല്‍ സലൂണ്‍ സൗകര്യം ഒരിക്കല്‍പോലും ഉപയോഗിച്ചിട്ടില്ല. കൊട്ടും കുരവയുമായി റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്ന ഇപ്പോഴത്തെ റെയില്‍വേമന്ത്രിമാര്‍ക്ക്‌ ഒരപവാദം. വേനല്‍ക്കാലത്ത്‌ ദല്‍ഹിയില്‍നിന്ന്‌ ബോംബെയിലേക്ക്‌ ശാസ്ത്രി യാത്രചെയ്തപ്പോള്‍ കടുത്ത ചൂടിനെ നേരിടുവാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒരു സാധാരണ കൂളര്‍ ശാസ്ത്രിയുടെ കംപാര്‍ട്ട്മെന്റില്‍ സ്ഥാപിച്ചു. ഇതേ കൂളര്‍ താന്‍ സഞ്ചരിക്കുന്ന രീതിയിലുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ ഉണ്ടോ എന്ന്‌ ശാസ്ത്രി ആരാഞ്ഞു. ഇല്ല എന്ന മറുപടി വന്നപ്പോള്‍ ട്രെയിന്‍ ആഗ്രക്കടുത്ത്‌ മഥുരയിലെത്തുന്നതിനു മുമ്പേ കൂളര്‍ ശാസ്ത്രി അഴിച്ചുമാറ്റിച്ചു. തത്വങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ശാസ്ത്രി അത്‌ പ്രായോഗികമാക്കുവാന്‍ നിര്‍ബന്ധബുദ്ധി കാണിച്ചിരുന്നു. 1956 ല്‍ തുടര്‍ച്ചയായി മൂന്ന്‌ ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായി. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ശാസ്ത്രി രാജിവെച്ചു. ഭരണകക്ഷി-പ്രതിപക്ഷം ഒന്നടങ്കം നിര്‍ബന്ധിച്ചിട്ടും ശാസ്ത്രി രാജി പിന്‍വലിച്ചില്ല. ഇന്നാണെങ്കിലോ എന്താണ്‌ അവസ്ഥ? 1957 ല്‍ ശാസ്ത്രി കോണ്‍ഗ്രസ്‌ ഇലക്ഷന്‍ കമ്മറ്റി കണ്‍വീനറായി. തുടര്‍ന്ന്‌ വിവിധ കേന്ദ്രമന്ത്രിസഭാ പദവികള്‍ വഹിച്ച ശാസ്ത്രി നെഹ്‌റുവിന്റെ പ്രതിനിധിയായി, കാശ്മീര്‍, പഞ്ചാബ്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളിലെ വിവധ പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. 1961 ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായി അധികാരമേറ്റ ശാസ്ത്രി നെഹ്‌റുവിന്റെ വലംകയ്യായി. 1962 ലെ ചൈനീസ്‌ ആക്രമണകാലത്ത്‌ നിരാശനായ നെഹ്‌റുവിന്‌ ഉണര്‍വ്‌ നല്‍കിയതും മറ്റാരുമല്ല. കാമരാജ്‌ പദ്ധതിപ്രകാരം മന്തിസ്ഥാനം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ച്‌ മന്ത്രിസ്ഥാനം രാജിവെച്ചു. ശാസ്ത്രിയുടെ അഭാവം ഭരണത്തെ ബാധിക്കുമെന്ന്‌ കണ്ടപ്പോള്‍ നെഹ്‌റു ശാസ്ത്രിയെ, വകുപ്പില്ലാമന്ത്രിയായി നിയോഗിച്ചു.

അപ്രതീക്ഷിത ചൈനീസ്‌ ആക്രമണത്തില്‍ ഹൃദയം തകര്‍ന്ന നെഹ്‌റു രോഗബാധിതനായി. തന്റെ പല ചുമതലകളും നെഹ്‌റു വകുപ്പില്ലാമന്ത്രിയായിരുന്ന ശാസ്ത്രിയെ ഏല്‍പ്പിച്ചു. 1964 ല്‍ ഭുവനേശ്വര്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തിനിടെ നെഹ്‌റുവിന്റെ രോഗം മൂര്‍ഛിച്ചു. 1964 മെയ്‌ 27 ന്‌ നെഹ്‌റു അന്തരിച്ചു. കോണ്‍ഗ്രസ്‌ പാര്‍ട്ടി ശാസ്ത്രിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇന്ത്യയിലും വിദേശത്തുമുള്ള പല രാഷ്ട്രീയ നിരീക്ഷകരും കൊച്ചുമനുഷ്യനായ ശാസ്ത്രി എങ്ങനെ ഇന്ത്യയെ നയിക്കും എന്ന്‌ പുച്ഛിച്ചു. തുടക്കത്തില്‍ പതറിയെങ്കിലും ശാസ്ത്രി വിട്ടുകൊടുത്തില്ല. തന്റെ രണ്ടുവര്‍ഷത്തില്‍ താഴെയുള്ള ഭരണത്തിനിടെ ശാസ്ത്രി ഇന്ത്യയുടെ ആത്മധൈര്യവും അഭിമാനവും വീണ്ടെടുത്തു. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്‌ പരിഹാരം കണ്ടു. ചൈനീസ്‌ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും ആത്മവീര്യം വീണ്ടെടുത്തു. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ച പാക്കിസ്ഥാന്റെ സൈനികമേധാവി അയൂബ്ഖാനെ സ്വന്തം തട്ടകത്തില്‍ ചെന്ന്‌ നേരിടുവാന്‍ ഉത്തരവ്‌ നല്‍കി. പാക്കിസ്ഥാന്റെ സുഹൃത്തായ ചൈനയുടെ അന്ത്യശാസനത്തിനും ഭീഷണിക്കും ഒരു വിലയും കല്‍പ്പിക്കാതെ തള്ളിക്കളഞ്ഞു.

ശാശ്വത സമാധാനത്തിനുവേണ്ടി താഷ്കെന്റ്‌ കരാറില്‍ ഒപ്പുവെച്ചു. 1966 ജനുവരി 10 ന്‌ ശാസ്ത്രി അന്തരിച്ചു. വലിയ മനസ്സുള്ള ആ ചെറിയ മനുഷ്യനെ ഇന്ത്യയും ഇന്ത്യക്കാരും മറന്നില്ലേ എന്ന്‌ സംശയം?

മുന്‍ പ്രധാനമന്ത്രി ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയേ പറ്റി ശ്രീ ജോണ്‍സണ്‍ മനയാനി ജന്മഭൂമിയില്‍ എഴുതിയ ലേഖനം

100 നോട്ടൗട്ട്‌

ഒരാള്‍ക്ക്‌ നൂറുവയസ്സുതികയുന്നത്‌ വളരെ വിരളമാണല്ലോ. പല മഹത്തുക്കളുടെയും ശതാബ്ദജയന്തി നാം ആഘോഷിച്ചിട്ടുണ്ട്‌. സ്വാമി വിവേകാനന്ദ ശതാബ്ദജയന്തിയാഘോഷങ്ങളാണ്‌ മനസ്സില്‍ ഉയര്‍ന്നുവരുന്നത്‌. 1963ല്‍ ആ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായി കരുതുകയാണ്‌. സംഘം മുന്‍കയ്യെടുത്ത്‌ നടത്തിയ ആഘോഷപരിപാടികള്‍ മാത്രമാണ്‌ അന്ന്‌ കേരളത്തില്‍ നടന്നതെന്നുപറയാം.

ശ്രീരാമകൃഷ്ണമിഷന്റെ ആഭിമുഖ്യത്തില്‍ മഠങ്ങളുള്ള സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ നടന്നതിനെ വിസ്മരിക്കുന്നില്ല. വിവേകാനന്ദ ശതാബ്ദിയാഘോഷങ്ങളുടെ തുടര്‍ പരിപാടികളായിട്ടാണല്ലോ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ സ്വാമിജിക്ക്‌ സ്മാരകം ഉയര്‍ന്നതും കരയില്‍ വിവേകാനന്ദ കേന്ദ്രം സ്ഥാപിതമായതും, വിവേകാനന്ദസ്വാമികള്‍ ഏറ്റെടുത്ത വേദാന്ത പ്രചരണവും അദ്ദേഹം ആഗ്രഹിച്ചിരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭാരതമെമ്പാടും വേദികളുണ്ടാക്കിയതും. ശതാബ്ദി കഴിഞ്ഞ്‌ 47 വര്‍ഷങ്ങള്‍പോയി. ഇനി ഒന്നര ശതാബ്ദമാഘോഷിക്കാന്‍ മൂന്നുകൊല്ലം കൂടിയേ വേണ്ടൂ.

വൈക്കോയുടെ തീക്കളി

കേരളത്തില്‍ കേരളത്തിന്റെ സ്വന്തം നദിയായ മുല്ലപ്പെരിയാറില്‍ അണക്കെട്ട്‌ നിര്‍മിക്കാനുള്ള സര്‍വ്വേക്കെതിരെ തമിഴ്‌നാട്ടിലെ എംഡിഎംകെ പാര്‍ട്ടി സമരം അഴിച്ചുവിട്ടിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായി തേനി-കമ്പം റോഡ്‌ ഉപരോധിച്ച്‌ കേരളത്തിലേക്കുള്ള ചരക്കുവണ്ടികള്‍ എംഡിഎംകെ തടയുകയാണ്‌. അണക്കെട്ട്‌ സര്‍വേയുടെ ഭാഗമായി പാറയുടെ പരിശോധന നടത്തുന്നത്‌ അണക്കെട്ട്‌ തകര്‍ക്കാനുള്ള ഗൂഢനീക്കമാണെന്നും അണക്കെട്ട്‌ തകര്‍ത്ത്‌ 50 ലക്ഷം തമിഴരുടെ കുടിവെള്ളം മുട്ടിക്കാനും 2.19 ലക്ഷം ഹെക്ടര്‍ കൃഷി നശിപ്പിക്കാനുമാണ്‌ കേരളം ലക്ഷ്യമിടുന്നതെന്നുമാണ്‌ എംഡിഎംകെ ലീഡര്‍ വൈക്കോ ആരോപിക്കുന്നത്‌. കേരളം പുതിയ അണക്കെട്ട്‌ നിര്‍മാണവുമായി മുന്നോട്ടുപോയാല്‍ കേരളത്തിലേക്ക്‌ തമിഴ്‌നാട്ടില്‍നിന്നും ചരക്കുകള്‍ കൊണ്ടുവരുന്ന 12 റോഡുകളും ഉപരോധിക്കുമെന്നും വൈക്കോ മുന്നറിയിപ്പ്‌ നല്‍കുന്നു. പ്രാദേശികവാദവും രാഷ്ട്രീയ ഇടം നേടാനുള്ള ത്വരയും ഒരു നേതാവിനെ ഈവിധം ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ജല്‍പ്പനങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ വൈകോ. പ്രാദേശികവാദവും തീവ്രവാദവുമാണ്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചൂണ്ടിക്കാട്ടിയിരുന്നു.