ദിവി സൂര്യസഹസ്രസ്യ

ദിവി സൂര്യസഹസ്രസ്യ ഭവേദ്‌യുഗപദുത്ഥിതാ
യദി ദാഃ സദ്യശ്രീ സാ ധ്യാത്‌ ഭാസസ്തസ്യ മഹാത്മനാഃ
(ഭഗവദ്ഗീത തക-12)
ദ്വാപരയുഗത്തില്‍ ധര്‍മാധര്‍മങ്ങള്‍ ഏറ്റുമുട്ടിയ കുരുക്ഷേത്രഭൂമിയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ വിശ്വരൂപം ദര്‍ശിച്ച അര്‍ജുനന്റെ ഭഗവദ്ഗീതയിലെ വരികളാണ്‌ മുകളിലുദ്ധരിച്ചത്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ വിശ്വവിശ്രുതനായ ഒരു ഭൗതികശാസ്ത്രജ്ഞനും ഇതേ വരികള്‍ ഒരവസരത്തില്‍ ഉദ്ധരിക്കുകയുണ്ടായി. 'ആറ്റംബോംബിന്റെ പിതാവ്‌' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന റോബര്‍ട്ട്‌ ഓപ്പന്‍ഹെയ്മര്‍, തന്റെ പരീക്ഷണവിജയമായ ആദ്യത്തെ അണുവിസ്ഫോടനം ദര്‍ശിച്ചയവസരത്തിലാണ്‌ ഭഗവദ്ഗീതയിലെ വിശ്വരൂപദര്‍ശനയോഗത്തിലെ വരികള്‍ അറിയാതെ ഉറക്കെ ഉരുവിട്ടത്‌. ഇന്നലെ കൊല്ലത്തെ ആശ്രാമം മൈതാനത്തെ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രാന്തസാംഘിക്‌ കണ്ടിരുന്നപ്പോള്‍ ദിവിസൂര്യ സഹസ്രസ്യ എന്നാരംഭിക്കുന്ന ഗീതാശ്ലോകം എന്റെ നാവില്‍നിന്നുതിര്‍ന്നുവീണു. യഥാര്‍ത്ഥത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം അതൊരു വിരാട്‌രൂപദര്‍ശനംതന്നെയായിരുന്നു. എനിക്ക്‌ മാത്രമല്ല എന്നെപ്പോലുള്ള ലക്ഷക്കണക്കിന്‌ സ്വയംസേവകര്‍ക്ക്‌ ഒരു വിരാട്‌രൂപദര്‍ശനാനുഭൂതി തന്നെ ഉണ്ടായിരിക്കുമെന്ന്‌ ഉറപ്പാണ്‌. ആര്‍എസ്‌എസ്‌ എന്ന മഹാപ്രസ്ഥാനത്തിന്റെ വിരാട്‌രൂപമാണ്‌ ആശ്രാമത്ത്‌ ഇന്നലെ വൈകിട്ട്‌ ദൃശ്യമായത്‌ എന്ന്‌ പറയുന്നത്‌ സാങ്കേതികമായി ശരിയാവില്ല. അനേകം രൂപങ്ങളും ഭാവങ്ങളും തലങ്ങളും ഉള്ളതാണ്‌ ആര്‍എസ്‌എസ്‌. അതിന്റെ കേരളഘടകത്തിന്റെ പോലും മൊത്തം ശക്തിയുടെ പ്രദര്‍ശനമോ പ്രകടനമോ ആയിരുന്നില്ല കൊല്ലത്ത്‌ കഴിഞ്ഞ സായാഹ്നത്തില്‍. എന്നിട്ടുപോലും എന്നെപ്പോലുള്ളവരില്‍ അതുയര്‍ത്തിയത്‌ വിശ്വരൂപദര്‍ശന അനുഭൂതിതന്നെ ആയിരുന്നു. ആയിരം അര്‍ക്കന്മാര്‍ ഒന്നിച്ചുദിച്ചാല്‍ അനുഭവപ്പെടുന്ന തെളിച്ചവും വെളിച്ചവും ശ്രേയസ്സും ശക്തിയുമൊക്കെ സാംഘിക്കിന്റെ ദൃശ്യങ്ങള്‍ ജന്മഭൂമി വെബ്കാസ്റ്റിലൂടെ കണ്ടിരുന്നപ്പോള്‍ അനുഭവിച്ചുവെന്നതാണ്‌ സത്യം. ഒരുലക്ഷത്തിലേറെ ഗണവേഷധാരികളായ സ്വയംസേവകര്‍ ഒരേ സ്വരത്തില്‍ ഒരേ വികാരത്തില്‍ പതത്വേഷ കായോ നമസ്തേ നമസ്തേ എന്ന്‌ പ്രാര്‍ത്ഥന ചൊല്ലിയപ്പോള്‍ ഏതൊരു രാജ്യസ്നേഹിക്കും രോമാഞ്ചം അനുഭവപ്പെട്ടിരിക്കും. അതേയവസരത്തില്‍ ആ ദൃശ്യങ്ങള്‍ കണ്ട്‌ രാജ്യവിരുദ്ധശക്തികളും വ്യക്തികളും ഞെട്ടിയിരിക്കുമെന്നതും ഉറപ്പ്‌.

ബഹുജനറാലികള്‍ക്കും ശക്തിപ്രകടനങ്ങള്‍ക്കും മഹാസമ്മേളനങ്ങള്‍ക്കും കേരളത്തിന്‌ പഞ്ഞമില്ല. പക്ഷെ മഹാസാംഘിക്‌ അന്യാദൃശവും അനുപമവുമാണെന്ന്‌ ആരും സമ്മതിക്കും. ആര്‍എസ്‌എസിനെ അനുഭവിച്ചറിയാനേ ആവൂ എന്ന പൂജനീയ സര്‍സംഘചാലകിന്റെ അഭിപ്രായം അന്വര്‍ത്ഥമാക്കുന്നതായിരുന്നു അത്‌. ആര്‍എസ്‌എസിനെക്കുറിച്ച്‌ കേട്ടറിവ്‌ മാത്രം ഉള്ളവര്‍ക്ക്‌ കണ്ടറിയാനുള്ള അവസരമായിരുന്നു അത്‌. ആ അവസരം തങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ നിര്‍ഭാഗ്യവശാല്‍ നമ്മുടെ മലയാള ദൃശ്യമാധ്യമങ്ങള്‍ നിഷേധിക്കുകയായിരുന്നു. അതിന്റെ കാരണമെന്തെന്ന്‌ അറിയാന്‍ അധികം അന്വേഷണത്തിന്റെയോ ഗവേഷണത്തിന്റെയോ ആവശ്യമില്ല. ഇത്തിള്‍ക്കണ്ണികളായ ഈര്‍ക്കില്‍പാര്‍ട്ടികളുടെ മൂന്നാംകിട നേതാക്കളുടെപോലും പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും തത്സമയം സംപ്രേഷണം ചെയ്യാന്‍ പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങളാണ്‌ മഹാസാംഘിക്കിനുനേരെ മുഖംതിരിച്ചതെന്ന്‌ മന്ദബുദ്ധികള്‍ക്ക്പോലും മനസിലാവുന്നതാണ്‌. പ്രബുദ്ധരായ മലയാളികള്‍ തിരിച്ചറിയേണ്ടതാണ്‌ ഈ മാധ്യമവിവേചനം. ഭീകരപ്രവര്‍ത്തനത്തിന്‌ തടവിലായയാള്‍ പുറത്തുവന്നപ്പോള്‍ നടത്തിയ പൊതുസമ്മേളനത്തിനുപോലും 'ലൈവ്‌ കവറേജി'നായി ഒബി വാനുകളുമായി ഓടിയെത്താന്‍ മടിയുണ്ടായിരുന്നില്ല.

വിവാദങ്ങള്‍ക്കും വിവാദനായകര്‍ക്കും മാത്രമാണോ വാര്‍ത്താപ്രാധാന്യമെന്ന്‌ സംശയിച്ചുപോവുന്നു. അനുയായികളില്ലാത്ത നേതൃമാന്യന്മാരുടെ 'അനാശാസ്യം'പോലും ആവര്‍ത്തിച്ച്‌ സംപ്രേഷണംചെയ്ത്‌ ആഘോഷിക്കുന്ന രീതിയാണ്‌ നാം കണ്ടിട്ടുള്ളത്‌. ആയിരം സൂര്യന്മാരുടെ തേജസോടെ ആശ്രാമം മൈതാനത്ത്‌ തെളിഞ്ഞ ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനപരിപാടികള്‍ തമസ്കരിക്കുന്നതുവഴി ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ച തടയാമെന്നാണെങ്കില്‍ അവര്‍ക്ക്‌ തെറ്റി.

പ്രചാരണത്തെ ആശ്രയിച്ചും അടിസ്ഥാനപ്പെടുത്തിയും ആയിരുന്നില്ല ആര്‍എസ്‌എസിന്റെ വടവൃക്ഷം പോലുള്ള വളര്‍ച്ച കേരളത്തിലും ഭാരതത്തിലും.  പ്രചാരണതന്ത്രങ്ങളും പ്രചാരണസന്നാഹങ്ങളും ആ പ്രസ്ഥാനത്തിനും അതിന്റെ നേതൃത്വത്തിനും അന്യമാണ്‌, പണ്ടും ഇന്നും.

-- ഹരി എസ.്‌ കര്‍ത്താ  (യഥാര്‍ത്ഥ ലേഖനത്തിലേക്കുള്ള ലിങ്ക്)

ബാട്ലഹൗസില്‍‌‌ നിന്നും‌‌ എം‌‌.എല്‍‌‌.എ യുടെ വീട്ടിലേക്ക്?

മുജാഹിദ് തീവ്രവാദിയെന്ന് സം‌‌ശയിക്കപ്പെടുന്ന ഷം‌‌സാദ് അലാമിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ആര്‍‌‌.ജെ.ഡിയുടെ ഒരു എം‌‌.എല്‍‌‌.എ, ഒരു കോണ്‍‌‌ഗ്രസ് നേതാവ് എന്നിവരെക്കൂടാതെ മും‌‌ബൈയിലെ ഒരു രാഷ്ട്രീയക്കാരനും‌‌, ബാട്ലഹൗസില്‍‌‌ പോലീസും‌‌‌‌ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിനു ശേഷം‌‌ തന്നെ ജാമിയ നഗറില്‍‌‌ നിന്നും‌‌ രക്ഷപ്പെടാന്‍‌‌ സഹായിച്ചു എന്നായിരുന്നു ഷം‌‌സദ് അലാമിന്റെ വെളിപ്പെടുത്തല്‍‌‌. ഏറ്റുമുട്ടലില്‍‌‌ തീവ്രവാദികള്‍‌‌ ഒരു ഇന്‍‌‌സ്‌‌‌‌പെക്ടറെ വധിച്ചിരുന്നു. ഏറ്റുമുട്ടല്‍‌‌ വ്യാജമായിരുന്നുവെന്നും‌‌ പോലീസ് ഇന്‍‌‌സ്പെക്ടറെ മറ്റു പോലീസുകാര്‍‌‌ തന്നെയാണു വെടിവച്ചുകൊന്നതെന്നും‌‌ ചില തീവ്രവാദി അനുകൂല സം‌‌ഘടനകള്‍‌‌ വ്യാപക പ്രചരണം‌‌ നടത്തുകയും‌‌ ചെയ്തിരുന്നു.

ഡല്‍‌‌ഹി പോലീസിന്റെ ചോദ്യം‌‌ ചെയ്യലിനിടയിലാണ് ഷം‌‌സാദിന്റെ ഈ വെളിപ്പെടുത്തല്‍‌‌. പോലീസ്, ഈ വെളിപ്പെടുത്തല്‍‌‌ എത്രത്തോളം‌‌ സത്യമാണ് എന്നന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ഷം‌‌സാദിന്റെ വെളിപ്പെടുത്തല്‍‌‌ പ്രകാരം‌‌ ബാട്ലഹൗസില്‍‌‌ നിന്നും‌‌ രക്ഷപ്പെട്ടതിനു ശേഷം‌‌ നോയ്ഡയിലുള്ള ആര്‍‌‌.ജെ.ഡി എം‌‌‌‌.എല്‍‌‌.എ യുടെ വീട്ടിലാണു തങ്ങിയത്. പോലീസ് അന്വേഷണം‌‌ ഊര്‍‌‌ജ്ജിതമാക്കിയപ്പോള്‍‌‌ ബീഹാറിലെ ഒരു കോണ്‍‌‌ഗ്രസ് നേതാവും‌‌ മും‌‌ബൈയിലെ ഒരു ബിസിനസുകാരനും‌‌ അഭയവും‌‌ സാമ്പത്തിക സഹായവും‌‌ നല്കി.

ഉത്തര്‍‌‌പ്രദേശ് എ.ടി.എസ് അസം‌‌ഗറില്‍‌‌ നിന്നും‌‌‌‌ ഷം‌‌സാദിനെ അറസ്റ്റ് ചെയ്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍‌‌ഹി പോലീസിനു കൈമാറുകയായിരുന്നു.

വെടിവയ്പിനിടയില്‍‌‌ ജുനൈദ് എന്നുകൂടി വിളിക്കപ്പെടുന്ന ആരിഫ് ആയിരുന്നു രക്ഷപ്പെടല്‍‌‌ പദ്ധതി തയ്യാറാക്കിയത് എന്നും ഷം‌‌സദ് വെളിപ്പെടുത്തി. എല്‍‌‌-18 ബട്ല ഹൗസില്‍‌‌ വെടിവയ്പ് ആരം‌‌ഭിച്ചപ്പോള്‍‌‌‌‌ ഷം‌‌സദും‌‌ ആരിഫും‌‌ മറ്റൊരു റൂമിലായിരുന്നു. അല്പം‌‌ മുമ്പ് പോലീസ് മുകളിലേക്ക് കയറിയ അതേ സ്റ്റെയര്‍‌‌കേസിലൂടെയാണ് ഇവര്‍‌‌ രക്ഷപ്പെട്ടത്. താഴേക്കിറങ്ങുമ്പോള്‍‌‌ തങ്ങള്‍‌‌ നിരപരാധികളായ താമസക്കാരാണെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.

അവിടെ നിന്നും‌‌ ഓട്ടോയിലാണു നോയ്ഡയിലെ എം‌‌എല്‍‌‌എയുടെ വീട്ടിലെത്തിയത്. പിന്നീട് അലിഗര്‍‌‌, ലക്നോ വഴി അസം‌‌ഗറില്‍‌‌ എത്തി എന്നു ഷം‌‌സാദ് പറഞ്ഞു.


ഇം‌‌ഗ്ളീഷ് വാര്‍‌‌‌‌ത്ത -->  Cops verifying Batla escapee claim about Cong, RJD leaders